ആലപ്പുഴ എടത്വയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ എം ജിഷമോൾക്ക് സസ്പെൻഷൻ. കോണ‍്‍വെന്‍റ് സ്ക്വയർ ഫെഡറൽ ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപ നോട്ടുകളിൽ മാനേജര്‍ക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്ത് കോണ്ടുവന്നത് . ജിഷമോളുടെ ജോലിക്കാരനാണ് വ്യാപാരിക്ക് നോട്ടുകൾ നൽകിയതെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്നാണ് പൊലീസിന് ലഭിച്ച വിവരം. നല്‍കിയത് വ്യാജനോട്ടുകളാണെന്ന് അറിയാമായിരുന്നതായി സമ്മതിച്ച ജിഷമോള്‍ ഉറവിടം വെളിപ്പെടുത്താത്തതും ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതും പൊലീസിനെ വലയ്ക്കുന്നു. ജയിലില്‍ മാനസിക അസ്വസ്ഥതകള്‍ കാണിക്കുന്നതിനാല്‍ പൊലീസിന് ജിഷമോളെ കസ്റ്റഡിയില്‍ വാങ്ങാനായിട്ടില്ല. ആലപ്പുഴ കളരിക്കലില്‍ വാടക്ക് താമസിക്കുന്ന ജിഷമോള്‍ക്കെതിരെ നേരത്തെ വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.