പി പി ചെറിയാൻ, ഡാളസ്.
ഡാളസ് :ബിഷപ്പ് മാർ റാഫേൽ തട്ടിലിനു ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ മാർച്ച് 8നു വൈകീട്ട് 7 മണിക്ക് കേരള ക്രിസ്ത്യൻ എക്ക്യൂമിനികൽ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കുന്നു.
കെ സി ഇ എഫ് പ്രസിഡന്റ് റെവ ഷൈജു സി ജോയ് അച്ചന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡാളസ്സിലെ ഇതര സഭ വിഭാഗങ്ങളിൽ നിന്നുള്ള വൈദീകരും, സാമൂഹ്യ സാംസ്കാരിക നേതാക്കളും വിശ്വാസ സമൂഹവും പങ്കെടുക്കുമെന്ന് സെക്രട്ടറി ഷാജി എസ് രാമപുരം അറിയിച്ചു.
മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അല്‍മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി സേവനം അനുഷ്ഠിക്കുന്ന ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ ഈ വർഷത്തെ മാരാമൺ കൺവെൻഷനിൽ നടത്തിയ തിരുവചന ധ്യാനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.
അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനു എത്തി ചേർന്നിരിക്കുന്ന ബിഷപ്പ് മാർ റാഫേൽ തട്ടിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നോമ്പ് കാല ധ്യാനങ്ങൾക്കു നേത്ര്വത്വം നൽകും. പ്രവാസികളോടുള്ള കരുതലും പരിഗണനയും സഭയുടെ സുപ്രധാന പ്രേഷിത ദൗത്യമാണെന്നും, വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ വിശ്വാസീഗണത്തിന് മതിയായ കരുതൽ നൽകിയില്ലെങ്കിൽ വിശ്വാസം ക്ഷയിക്കാനുള്ള സാധ്യതയുണ്ടെന്നും, വിശ്വസിക്കുന്ന ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ജീവിതം ആരംഭിക്കുന്നത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനവും, പൂരങ്ങളുടെ നാടായും അറിയപ്പെടുന്ന തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തുനിന്നുമാണ്.
1956 ഏപ്രില്‍ 21-നാണ് മാര്‍ റാഫേല്‍ തട്ടിലില്‍ ജനിച്ചത്. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു.
അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിംഗ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു.
രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്‍റ് വികാരിയുമായിരുന്നു. 2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അല്‍മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തത്.
ബിഷപ്പിനെ നേരിൽ കാണുന്നതിനും,അനുഗ്രഹ പ്രഭാഷണം ശ്രവിക്കുന്നതിനും കേരള ക്രിസ്ത്യൻ എക്ക്യൂമിനികൽ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയിരിക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ ഷൈജു സി ജോയ്, വൈസ് പ്രസിഡന്റ് വെരി റവ രാജു ദാനിയേൽ, ജനറൽ സെക്രട്ടറി ഷാജി രാമപുരം എന്നിവർ അറിയിച്ചു.