വേനൽ കനത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ജ്യുസ് കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയിൽ വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും ഉൾപ്പെടുത്തും. ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈല്‍ ലാബിന്‍റെ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കടകളില്‍ ശുദ്ധജലവും ശുദ്ധജലം ഉപയോഗിചുള്ള ഐസും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശം. വേനല്‍ക്കാലത്ത് നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും കുടിക്കുന്നത് ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളമാണെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു.