താപനില ഉയരുന്ന സാഹചര്യത്തിൽ മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി ലേബർ കമ്മീഷണറുടെ ഉത്തരവ്. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെ എട്ട് മണിക്കൂറായാണ് സംസ്ഥാനത്ത് ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിച്ച് വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിൽ ഷിഫ്റ്റുകൾ പുനക്രമീകരിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളെ ഉത്തരവിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.