കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്റ്റേഷന്‍, റേയ്ഞ്ച്, ഡിവിഷന്‍, സര്‍ക്കിള്‍ തലങ്ങളില്‍ ഫയര്‍ മാനേജ്‌മെന്റ് പ്ലാനുകള്‍ നടപ്പിലാക്കി വരികയാണെന്നും സ്‌റ്റേറ്റ് ആക്ഷന്‍ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രൻ. കാട്ടുതീ സാധ്യത കൂടിയ പ്രദേശങ്ങളിൽ ഫയര്‍ ലൈനുകൾ , ഫയര്‍ ബ്രേക്കുകൾ , കണ്‍ട്രോള്‍ ബര്‍ണിങ് എന്നിവ പൂര്‍ത്തീകരിച്ചു. കാട്ടുതീ നിരീക്ഷണ/ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ഗ്യാങ്ങുകള്‍, ഫയര്‍ വാച്ചര്‍മാര്‍, വി.എസ്.എസ് / ഇ.ഡി.സി അംഗങ്ങള്‍, ഫയര്‍ വാച്ചര്‍മാര്‍ തുടങ്ങി 3000-ത്തിലേറെ പേരെ നിയോഗിച്ചു. കാട്ടുതീ സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുന്നതിന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ വനം വകുപ്പ് ജീവനക്കാരെയും താല്‍ക്കാലിക വാച്ചര്‍മാരെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ യഥാസമയം അറിയിക്കുന്നതിനായി സര്‍ക്കിള്‍, ഡിവിഷന്‍, റെയ്ഞ്ച്, സ്റ്റേഷന്‍ തലത്തില്‍ ഫയര്‍ കണ്‍ട്രോള്‍ റൂമുകള്‍, കാട്ടുതീ കണ്ടാല്‍ അറിയിക്കാനായി ടോള്‍ ഫ്രീ നമ്പര്‍(1800 425 4733), പൊതുജനങ്ങളില്‍ കാട്ടൂതി സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ, കാട്ടുതീ സംബന്ധിച്ച വിവരങ്ങളും മുന്നറിയിപ്പുകളും കൈമാറുന്നതിനുള്ള വയര്‍ലെസ് സംവിധാനം തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.