മിക്ക സംസ്ഥാനങ്ങളിലെയും സ്‌കൂളുകളിലും വേണ്ടത്ര അധ്യാപകര്‍ ഇല്ലാതെ രാജ്യത്തെ വിദ്യാഭ്യാസ രംഗം. വിദ്യാർത്ഥി-അധ്യാപക അനുപാതം, ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം തുടങ്ങി വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ കുറവുകളാണ് കണക്കുകള്‍ കാണിക്കുന്നത്. 2023-24 കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി 1.13 ലക്ഷം കോടി രൂപ വകയിരുത്തിയിരുന്നു. ഡിജിറ്റലൈസേഷൻ ശ്രമം നടക്കുന്നുണ്ടെങ്കിലും മിക്ക സ്കൂളുകളിലും ഇന്റർനെറ്റ് കണക്ഷൻ പോലും ലഭ്യമല്ല. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി-അധ്യാപക അനുപാതം വളരെ കുറവും ചെറിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ വിദ്യാർത്ഥി-അധ്യാപക അനുപാതം മികച്ചതുമാണ്. യുപിയിലും ബീഹാറിലുമാണ് ഏറ്റവും മോശം വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം. രാജ്യത്തെ 8% സ്‌കൂളുകളിലും ഒരു അധ്യാപകൻ മാത്രമാണുള്ളത്. എന്നാൽ കേരളത്തിലാണ് ഏറ്റവും കുറവ് ഏക അധ്യാപക വിദ്യാലയങ്ങള്‍ ഉള്ളത്. ആകെ 310 ഏക അധ്യാപക വിദ്യാലയങ്ങളാണ് കേരളത്തിലുള്ളത്. വിദ്യാർത്ഥി-അധ്യാപക അനുപാതം മോശമായിട്ടും, ഹരിയാന, പശ്ചിമ ബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.