ധനഞെരുക്കം മറികടക്കാൻ സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ശമ്പള വിതരണവും വായ്പാ തിരിച്ചടവും അടക്കം പല പ്രതിസന്ധികളുമുള്ള സാഹചര്യത്തിൽ 2000 കോടി കടമെടുത്ത് ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്യാനും ബാക്കി തുക നിത്യ ചെലവുകൾക്ക് മാറ്റി വയ്ക്കാനുമാണ് സര്‍ക്കാരിന്‍റെ തീരുമാനം. കടമെടുപ്പ് പരിധിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് എട്ടര ശതമാനം പലിശ നിരക്കിൽ ഒരു വര്‍ഷത്തേക്ക് വായ്പ എടുക്കുന്നത്. 900 കോടിയാണ് ഒരു മാസത്തെ പെൻഷൻ വിതരണത്തിൻ്റെ ചെലവ്. ഡിസംബവര്‍ മാസത്തെ കുടിശിക അനുവദിച്ച് ഉടൻ ഉത്തരവിറങ്ങുമെന്നാണ് ധനവകുപ്പ് വൃത്തങ്ങളുടെ അറിയിപ്പ്.