മലയാള സിനിമാ നിർമാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 225 കോടി രൂപയുടെ കളളപ്പണ ഇടപാട്. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. സൂപ്പർ താരങ്ങളുടെയും പ്രമുഖ നിർമാതാക്കളുടെയും വീടുകളിൽ കഴിഞ്ഞ ഡിസംബർ 15 മുതൽ നടത്തി വന്ന ആദായ നികുതി വകുപ്പ് റെയ്ഡിൽ ദുബായ്, ഖത്തർ കേന്ദീകരിച്ച് ഇവർ വൻ നിക്ഷേപം നടത്തിയതായും സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിൽ വിദേശത്ത് കളളപ്പണ ഇടപാട് നടത്തിയതായും തിരിച്ചറിഞ്ഞിട്ടുണ്ട്. മോഹൻലാലിന്‍റെ മൊഴി ഇന്നലെ ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയിരുന്നു. സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി കഴിഞ്ഞെന്ന് ചില നിർമാതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുൻനിർത്തിയായിരുന്നു റെയ്ഡ്.