ഓഹരിവിപണിയിൽ ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ തകർച്ചയെക്കുറിച്ച് പഠിക്കാൻ നേരിട്ട് സമിതിയെ നിയോഗിക്കാനൊരുങ്ങി സുപ്രീം കോടതി. നടപടികൾ സുതാര്യമാക്കാനാണ് കോടതി നേരിട്ട് കമ്മറ്റിയെ വെക്കുന്നതെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ സമഗ്രമായ പഠനം വേണമെന്നും സത്യം പുറത്ത് വരണമെന്നും ആവശ്യപ്പെട്ട് സർക്കാർ രഹസ്യ രേഖയായി സമർപ്പിച്ച പേരുകളും, നിർദേശങ്ങളും സുപ്രീംകോടതി തള്ളി. കേന്ദ്രം നൽകിയ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ എതിർ ഭാഗത്തെ വിശ്വാസത്തിലെടുക്കാതെയാകുമെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ തിരക്കുകൾ കാരണം സിറ്റിംഗ് ജഡ്ജിയെ വെക്കാൻ കഴിയില്ലെന്നും സെബിക്ക് പിഴവ് പറ്റിയെന്ന മുൻ വിധിയോടെ വിഷയത്തെ സമീപിക്കാനാകില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.