സർവകലാശാലകളിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ഉത്തരവ് ബാധകമായിരിക്കും. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ വേണ്ട 75 ശതമാനം ഹാജർ ആർത്തവാവധി പരിഗണിച്ച് 73 ശതമാനമായി നിശ്ചയിച്ചതായും ഉത്തരവിൽ പറയുന്നു. ഉത്തരവ് സംബന്ധിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി സർവ്വകലാശാല നിയമങ്ങളിൽ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.