നേപ്പാളിൽ തകർന്നുവീണ യതി എയർലൈൻസ് യാത്രാ വിമാനത്തിൻ്റെ ബ്ലാക്ക്ബോക്സ്, ഫ്ലൈറ്റ് ഡാറ്റ റെക്കോഡർ, കോക്പിറ്റ് വോയ്‌സ് റെക്കോഡർ എന്നിവ കണ്ടെത്തി. വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സൈനിക വക്താവ് സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിൻ്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം നല്‍കാൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ അഞ്ചംഗ വിദഗ്ധ സമിതിക്ക് നിർദ്ദേശം നൽകി. നേരിയ മഞ്ഞുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിൽ ആവശ്യമായ കാഴ്ചാപരിധി ഉണ്ടായിരുന്നുവെന്നും യന്ത്ര തകരാറ് അല്ലെങ്കിൽ പൈലറ്റിൻ്റെ പിഴവ് എന്നീ സാധ്യതകളാണ് അപകടത്തിന് പിന്നിലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.