ചാരക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത മുൻ പ്രതിരോധ സഹമന്ത്രി അലി റേസ അക്ബറിയെ ഇറാൻ ഭരണകൂടം തൂക്കിലേറ്റി. ബ്രിട്ടൻ്റെയും ഇറാൻ്റെയും പൗരത്വമുണ്ടായിരുന്ന അലി റേസ അക്ബറി ബ്രിട്ടനുവേണ്ടി ഇറാൻ്റെ സുപ്രധാന രഹസ്യങ്ങൾ ചോർത്തി എന്നതായിരുന്നു കുറ്റം. വിദേശ രാജ്യത്ത് കഴിയുകയായിരുന്ന അലി റേസ അക്ബറിയെ തന്ത്രപൂർവം രാജ്യത്ത് വരുത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. ഇരട്ട പൗരത്വം കണ്ടെത്തിയ പേരിൽ അന്താരാഷ്ട്ര സമൂഹത്തെ അമ്പരപ്പിച്ച ഇറാൻ്റെ നടപടിയെ ‘പ്രാകൃത ഭരണകൂടത്തിൻ്റെ അതിഹീനമായ പ്രക്രിയ’ എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിമർശിച്ചത്. അക്ബറിയെ തൂക്കിലേറ്റരുതെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിചാരണ നടത്തി കുറ്റം തെളിഞ്ഞ ശേഷമാണു വധശിക്ഷയെന്നും അലി റേസ അക്ബറി കുറ്റസമ്മതം നടത്തി എന്നും പറഞ്ഞ ഇറാൻ ഇതിന് തെളിവായി അക്ബറിയുടെ വീഡിയോയും പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവാത്ത ബ്രിട്ടൻ അക്ബറിയെ ഭീഷണിപ്പെടുത്തിയാണ് ഈ വീഡിയോ ദൃശ്യം ചിത്രീകരിച്ചതെന്നാണ് പറയുന്നത്. ക്രൂരമായി പീഡിപ്പിച്ചു തന്നെക്കൊണ്ട് ഇല്ലാത്ത കാര്യങ്ങൾ സമ്മതിപ്പിച്ചുവെന്ന് അലി റേസ അക്ബറി പറയുന്ന ഓഡിയോ സന്ദേശവും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.