ജോലി ചെയ്യുന്നതിന് കൂടുതൽ വേതനം ആവശ്യപ്പെട്ട് പണിമുടക്കിയതിനെത്തുടർന്ന് തൊഴിലാളികളെ പിരിച്ചുവിട്ട് ട്വിറ്റർ മേധാവി ഇലോൺ മസ്ക്. ട്വിറ്റർ ഓഫീസിൽ നിലവിൽ കാവൽ, സുരക്ഷാ സേവനങ്ങൾ എന്നിവ ഇല്ല. ഓഫീസിൽ ശുചീകരണത്തൊഴിലാളികൾ ഇല്ലാത്തത് ജീവനക്കാരുടെ ജോലിയെയും ബാധിച്ചിട്ടുണ്ട്. ഓഫീസുകളിലെ ടോയ്‌ലറ്റുകളിൽ വേണ്ടത്ര ടോയ്‌ലറ്റ് പേപ്പർ പോലുമില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ഓഫീസ് വാടക നൽകാത്തതിനാൽ സിയാറ്റിലെ ട്വിറ്റർ ഓഫീസ് അടച്ചു പൂട്ടി. ഇവിടത്തെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂയോർക്ക് സിറ്റിയിലും സാൻഫ്രാൻസിസ്‌കോയിലും കൂടിയേ ഇനി ട്വിറ്ററിന് ഓഫീസുള്ളൂ. ചെലവ് ചുരുക്കലിൻ്റെ ഭാഗമായി പിരിച്ചു വിടൽ തുടരുന്ന സാഹചര്യത്തിൽ എലോൺ മസ്കിൻ്റെ കൈയ്യിൽ ട്വിറ്റർ സുരക്ഷിതമല്ലെന്നാണ് ട്വിറ്റർ മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി യോയൽ റോത്തിൻ്റെ പ്രതികരണം.