സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി ജില്ലയിലെ വിവിധ വകുപ്പുകള്‍. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ആംബുലൻസും തുടങ്ങിയ സേവനങ്ങളുമായി ആരോഗ്യവകുപ്പും വേദികളിൽ കുടിവെള്ള സൗകര്യമൊരുക്കി ജലവിഭവ വകുപ്പും സുരക്ഷയ്ക്കായി അഗ്നിശമന സേനയും കലോത്സവ രാവുകള്‍ പ്രകാശ പൂരിതമാക്കാന്‍ കെ എസ് ഇ ബി പ്രവര്‍ത്തകരും വേദികളുടെയും സ്റ്റാളുകളുടെയും ബലവും സുരക്ഷയും ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പും ഹരിത പ്രോട്ടോകോള്‍ പാലിക്കാൻ ശുചിത്വ മിഷനും ഒത്തൊരുമിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കാലാമാമാങ്കത്തിൽ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുക. ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് ജില്ലയിലാണ് ഇത്തവണ കലോത്സവം അരങ്ങേറുക.