ശബരിമലയിൽ വെർച്വൽക്യൂവഴി ബുക്ക് ചെയ്ത 88,916 പേരിൽ എഴുപതിനായിരം തീർത്ഥാടകർ വൈകുന്നേരം വരെ ദർശനം നടത്തി. പമ്പ മുതൽ നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കുകയും പരമ്പരാഗത കാനനപാതയിൽ സ്പോട്ട് രജിസ്ട്രേഷൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ കുടുതൽ പേർ സന്നിധാനത്തേക്ക് എത്തി. ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര നടക്കുന്ന നാളെ 84,401 പേരാണ് ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം തിരക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി പരമാവധി സർവീസ് നടത്തണമെന്നും , പമ്പയിൽ ഒരുക്കിയ മെഡിക്കൽ സജ്ജീകരണങ്ങളെ പറ്റി ജില്ലാ മെഡിക്കൽ ഓഫീസർ വെള്ളിയാഴ്ച്ചക്കകം റിപ്പോർട്ട് നൽകണമെന്നും, മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും കുട്ടികൾക്കുമുള്ള പ്രത്യേക ക്യൂ എത്ര തീർഥാടകർ ഉപയോഗപ്പെടുത്തുന്നുവെന്ന് ദേവസ്വം ബോർഡ് കണക്ക് നൽകണമെന്നും തുടങ്ങിയ നിർദ്ദേശങ്ങൾ ഹൈക്കോടതി സ്പെഷൽ പോലീസ് ഓഫീസർമാർക്ക് നൽകി.