ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും പെൺകുട്ടികളെ മാറ്റി നിർത്തുകയും പാർക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ സർവകലാശാലകളിലും പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കി താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാർ. തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങൾ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യു.എൻ കുറ്റപ്പെടുത്തി. താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ അഫ്ഗാനിസ്ഥാന് നൽകിയിരുന്ന സാഹായം വിവിധ രാജ്യങ്ങളും ഏജൻസികളും തടഞ്ഞ് വച്ചിരുന്നു. സ്ത്രീകൾക്ക് വിദ്യഭ്യാസം നിഷേധിച്ചതോടെ വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളും തടസ്സപ്പെടുത്തുമെന്നാണ് സൂചന.