ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നുണ്ടോ എന്നറിയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് കര്‍ശനപരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽപന നടത്തുന്നത് തടയാന്‍ സംസ്ഥാന സർക്കാർ നേരത്തെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദാശങ്ങൾ മാര്‍ഗനിര്‍ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി 942 കടകളിൽ പരിശോധനകള്‍ നടത്തുകയും നിലവാരം ഉയര്‍ത്തുന്നതിനായി 284 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത 168 സ്ഥാപനങ്ങള്‍ക്ക് പിഴ അടക്കുന്നതിന് നോട്ടീസ് നല്‍കി 3.43 ലക്ഷം രൂപ ഫൈന്‍ ആയി ഈടാക്കുകയും ചെയ്തു. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ആണ് ലഭിക്കുന്ന ശിക്ഷ.