സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള പ്രചാരണ പ്രവർത്തനങ്ങളും അന്വേഷണങ്ങളും തുടരുന്ന സാഹചര്യത്തിൽ ലഹരി കച്ചവടത്തിലെ മുഖ്യ കണ്ണികളും സ്ഥിരം കുറ്റവാളികളുമായ 1681 പേരുടെ പട്ടിക തയ്യാറാക്കി കേരളാ പൊലീസ്. ലഹരി കച്ചവടത്തിൽ നിന്നും സ്വത്ത് സമ്പാദിച്ച 114 പേരുടെ സ്വത്തു കണ്ടെത്താനുള്ള നടപടികളും തുടരുന്നുണ്ട്. 162 പേരെ നാർക്കോട്ടിക് നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്ക്കാൻ പൊലീസ് സർക്കാരിന് ശുപാർശ നൽകി.
പ്രധാന ലഹരി കടത്തുകാർ മുതൽ ചില്ലറ വിൽപ്പനയ്ക്കായി വാങ്ങുന്നവരും ക്യാരിയർമാരും ഉൾപ്പെടെ 24,779 പേരാണ് ഈ വർഷം ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം ലഹരി കേസിൽ അറസ്റ്റിലായിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ പട്ടിക സംസ്ഥാനത്തെ ലഹരിമാഫിയെ നിയന്ത്രിക്കുന്നവർ, വൻതോതിൽ ലഹരി കടത്തി വിൽപ്പന നടത്തുന്നവർ, നിരവധി പ്രാവശ്യം ലഹരി കേസിൽ ഉള്‍പ്പെടുന്നവർ, രാജ്യാന്തര ബന്ധമുള്ളവർ എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ്.ഏറ്റവും കൂടുതൽ ലഹരികടത്തുകാർ ഉള്ളത് കണ്ണൂർ ജില്ലയിലാണ് . വയനാട് ,കാസർഗോഡ് , കൊല്ലം,കോഴിക്കോട് ജില്ലകളാണ് തൊട്ടു പിന്നിൽ.