പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേരള പോലീസിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരം. പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് പ്രവര്‍ത്തനമികവിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും നല്‍കുന്ന പുരസ്‌കാരം രണ്ടാം തവണയാണ് കേരളാ പോലീസിന് ലഭിക്കുന്നത്.ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറില്‍ നിന്നും എസ്.പി ഡോ. നവനീത് ശര്‍മ്മ അവാര്‍ഡ് ഏറ്റുവാങ്ങി. തെലങ്കാന ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും കേരളത്തിനു പുറമെ തിരഞ്ഞെടുക്കപ്പെട്ടു.
പോലീസ് ക്ലിയറന്‍സ് ലഭിക്കുന്നതിനുളള കാലയളവ് 48 മണിക്കൂര്‍ മുതല്‍ 120 മണിക്കൂര്‍ വരെയാക്കി ചുരുക്കാന്‍ കേരളം പോലീസിന് സാധിച്ചത് ഇ-വി ഐ പി എന്ന സംവിധാനത്തിലൂടെയാണ്.പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധയിലെ കാലതാമസം ഒഴിവാക്കുന്നതിന് കേരളാ പോലീസിലെ സാങ്കേതികവിദഗ്ദ്ധര്‍ നിര്‍മ്മിച്ച ഇ-വി ഐ സംവിധാനം രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് വിതരണം ചെയ്യുന്ന ജില്ലയായ മലപ്പുറത്ത് പരീക്ഷിച്ചത് വന്‍ വിജയമായി. ഇതേത്തുടർന്നാണ് മറ്റ് പോലീസ് ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചത്.