സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനൊരുങ്ങി കോഴിക്കോട് നഗരം. ജനുവരി മൂന്ന് മുതൽ ഏഴ് വരെ അരങ്ങേറുന്ന കലോത്സവത്തിനു കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള വിക്രം മൈതാനമാണ് പ്രധാന വേദിയാവുക. മൊത്തം 25 വേദികളിലായി നടക്കുന്ന പരിപാടികളിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 14,000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കൊവിഡ് ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ സ്കൂൾ കലോത്സവമാണ് ഇത്തവണത്തേത്.
കലോത്സവത്തിന് മുന്നോടിയായി അധ്യാപകരും രക്ഷകർത്താക്കളും ഉൾപ്പെടുന്ന സ്വാഗതസംഘ രൂപീകരണം ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ നടന്നു. വേദികളുടെ എണ്ണം കൂട്ടി ദിവസങ്ങൾ കുറച്ചതോടെ ഇത്തവണ കലോത്സവം അഞ്ച് ദിവസം കൊണ്ട് പൂർത്തിയാവും. അടുത്ത വർഷം മുതൽ കലോത്സവ ജേതാക്കൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.