ഹണി ട്രാപ്പിൽ കുടുങ്ങി ചാരവൃത്തി നടത്തിയതിന് വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ കസ്റ്റഡിയിൽ. ഐഎസ് ഏജന്റ് ആയ പാകിസ്ഥാൻ യുവതിയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇയാൾ ഹണി ട്രാപ്പിന് വിധേയനായിരിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. അറസ്റ്റിലായ ശ്രീകൃഷ്ണയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ സംബന്ധിച്ച് ഡൽഹി പൊലീസിന് ലഭിച്ച രഹസ്യവിവരങ്ങളെ തുടർന്നുള്ള അന്വേഷണത്തിലാണ് നിർണായകമായ കണ്ടെത്തൽ.
കൂടുതൽ വിവരങ്ങളും രേഖകളും യുവതിയുമായി പങ്കുവച്ചിട്ടുണ്ട് എന്ന് വ്യക്തമായതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇയാളെ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്. പാക് യുവതിയെ കണ്ടെത്താനും മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഹണി ട്രാപ്പിന്റെ ഭാഗമായിട്ടുണ്ടോ എന്നറിയാനുമായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.