ഇന്ത്യ ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിലാണെന്നും ചില രാജ്യങ്ങളുടെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നടപടി ലോക സമാധാനത്തിന് വെല്ലു വിളിയാണെന്നും ഡൽഹിയിൽ മന്ത്രിതല സമ്മേളനം ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . സ്വന്തം താത്പര്യങ്ങൾ നടക്കാൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം അപകടകരമാണ്. നിരവധി ജീവനുകളാണ് തീവ്രവാദത്തിന് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ സന്ധി ഇല്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പരോക്ഷമായി പാക്കിസ്ഥാനെയും ചൈനയെയും വിമർശിച്ചു.
മന്ത്രിമാർ, ബഹുമുഖ സംഘടനാ മേധാവികൾ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) പ്രതിനിധികൾ തുടങ്ങി ആഗോള തലത്തിൽ നിന്നും 450 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മുൻവർഷങ്ങളിൽ നടത്തിയ സമ്മേളനങ്ങളുടെ നേട്ടങ്ങളും പഠനങ്ങളും വിലയിരുത്തും. ഭീകര വാദികൾക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്നതിന് ആഗോള സഹകരണം വർദ്ധിപ്പിക്കാൻ വേണ്ട കർമ്മ പരിപാടികൾക്കും യോഗം രൂപം നൽകും.