കേരളത്തിലെ നിർമ്മാണ മേഖലയിൽ അതിഥി തൊഴിലാളികൾ ജോലിക്കിടെ മരിച്ച കേസുകളിൽ വേണ്ട നടപടി എടുക്കാതെ സംസ്ഥാന പൊലീസും തൊഴിൽ വകുപ്പും. തൊഴിലാളിയുടെ മരണാനന്തരം കുടുംബത്തിന് നിയമപ്രകാരം ലഭിക്കേണ്ട ധനസഹായം ബന്ധപ്പെട്ടവർ കൊടുക്കുന്നില്ലെന്ന് മാത്രമല്ല പരിക്കേറ്റവർക്ക് നഷ്ടപരിഹാരം കിട്ടണമെങ്കിൽ സ്വന്തം ചെലവിൽ നിയമപ്പോരാട്ടവും നടത്തേണ്ട ഗതികേടാണ് .
അശാസ്ത്രീയമായ നിർമ്മാണരീതികൾ, സുരക്ഷ മുൻകരുതൽ ഒന്നും എടുക്കാത്ത കോൺട്രാക്ടർമാർ, ഇതൊക്കെയാണ് സാഹചര്യമാണെങ്കിലും തൊഴിലാളികളുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പണി തീർത്തെന്ന് വരുത്തുന്ന പൊലീസും ഒന്നുമറിയില്ലെന്ന മട്ടിൽ തൊഴിൽ വകുപ്പും ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവന് വില നൽകാത്ത കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്.
സർക്കാർ കണക്കുകൾ പ്രകാരം 150 ഇതരസംസ്ഥാന തൊഴിലാളികലാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് ജോലിക്കിടയിലെ അപകടങ്ങളിൽ മരിച്ചത്. കാരണങ്ങൾ പുറത്തുവന്നിട്ടും തൊഴിൽ വകുപ്പോ പൊലീസോ തൊഴിലുടമയ്ക്കെതിരെ ഒരു കേസിലും ഒന്നും ചെയ്തിട്ടില്ലെന്നത് വിഷയത്തിൻ്റെ ഗൗരവം കൂട്ടുന്നു.