പാൽ വില പത്ത് രൂപയോളം കൂട്ടണമെന്ന വെറ്റിനറി,കാർഷിക സർവകലാശാലകളിലെ വിദഗ്ധരുടെ റിപ്പോർട്ടിന് പുറകെ പാൽവില കൂട്ടാനൊരുങ്ങി മിൽമ. സർക്കാരിനോട് ശുപാർശ ചെയ്ത് ഈ മാസം 21 ന് ഉള്ളിൽ വില വർദ്ധന നടപ്പിലാക്കാനാണ് തീരുമാനമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. പാല്‍ വില വർദ്ധനവിന്‍റെ 82% കർഷകർക്ക് കൊടുക്കാനും ശുപാർശ ചെയ്യും.പാൽ വിലയും, ഉല്‍പ്പാദനചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മിൽമയുടെ നടപടി.
ഒരു ലിറ്റർ പാൽ ഉല്‍പ്പാദിപ്പിക്കുമ്പോള്‍, കർഷകർ നേരിടുന്ന നഷ്ടം എട്ട് രൂപ 57 പൈസയാണ് . വില വർദ്ധിപ്പിക്കുന്നതോടെ ഈ നഷ്ടം നികത്താനാകുമെന്നാണ് മിൽമയുടെ വിശദീകരണം. പാൽവില വർധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ദസമിതി നൽകിയ ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് നിലവിലത്തെ തീരുമാനം. പാൽവില വർദ്ധിപ്പിക്കണമന്നെത് കർഷകരുടെ ആവശ്യമാണ് എന്നാണ് വിദഗ്ദ സമിതി റിപ്പോർട്ടിലുളളത്.