ഇന്ത്യ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തൊനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കും.ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ആരോഗ്യം, ഡിജിറ്റൽ ഇടപാടുകൾ എന്നിവ ഉൾപ്പെടുന്ന മൂന്ന് വർക്കിംഗ് സെഷനുകൾ ജി-20 യോഗത്തിൽ നടക്കും. നവംബർ 14 മുതൽ 16 വരെ ബാലി സന്ദർശിക്കുന്ന പ്രധാനമന്ത്രി അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങൾ മറ്റ് രാഷ്ട്ര നേതാക്കളുമായി ചർച്ച ചെയ്യും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരാണ് ഉച്ചകോടിയിൽ സംബന്ധിക്കുന്ന മറ്റു രാഷ്ട്ര നേതാക്കൾ.
ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ പുതിയ ലോഗോയും വെബ് സൈറ്റും പുറത്തിറക്കിയിരുന്നു. www.g20.in എന്നതാണ് വെബ്സൈറ്റ്. ഇത് ഇന്ത്യയുടെ ചരിത്ര നിമിഷമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഓരോ ഇന്ത്യക്കാരനും അഭിനന്ദനം അറിയിച്ചു.ലോഗോയിലെ വസുധൈവ കുടുംബകം എന്നത് ലോകത്തോടുള്ള ഇന്ത്യയുടെ അനുകമ്പയാണെന്നും ലോഗോയിലെ താമര ലോകത്തെ ഒന്നായി നിര്‍ത്തും എന്ന ഇന്ത്യയുടെ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.