മദ്യപിച്ചു അബോധാവസ്ഥയില്‍ മറ്റൊരു വീട്ടിലെ ബെഡ്‌റൂമില്‍ -ടയ്‌സണ്‍ ഫുഡ്‌സ് സി.ഇ.ഒ. അറസ്റ്റില്‍

By: 600084 On: Nov 8, 2022, 4:19 PM

പി പി ചെറിയാൻ, ഡാളസ്.

അര്‍ക്കന്‍സാസ്: അമേരിക്കയിലെ പ്രസിദ്ധ ഫുഡ്‌സ് കമ്പനിയായ ടയ്‌സണ്‍ ഫുഡ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍  ജോണ്‍. ആര്‍. ടൈയ്‌സനെ പോലീസ്  അറസ്റ്റു ചെയ്തു ജയിലിലടച്ചു.

നവംബര്‍ 6 ഞായറാഴ്ചയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി മദ്യപിച്ചു ലക്കുകെട്ട ജോണ്‍ ടയ്‌സണ്‍, അര്‍ക്കന്‍സാസിലുള്ള ഒരു വീട്ടില്‍ കയറി അവിടെയുള്ള ഒരു ബഡ്‌റൂമില്‍ ഉറങ്ങിയ  കേസ്സിലാണ് ഇയാള്‍ അറസ്റ്റിലായത്.

ഞായറാഴ്ച രാവിലെ ആ വീട്ടിലെ സ്ത്രീ വീട്ടില്‍ എത്തിയപ്പോഴാണ് തന്റെ വീട്ടിലെ ബഡ്‌റൂമില്‍ അപരിചിതന്‍ കിടന്നുറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിളിച്ചു വിവരം അറിയിച്ചു. വീടിന്റെ മുന്‍ വാതില്‍ അടച്ചിരുന്നില്ലെന്നും, എങ്ങനെയാണ് ടയ്ണ്‍ വീട്ടിനകത്തു പ്രവേശിച്ചതെന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു.

പോലീസെത്തി ഇയാളെ ചോദ്യം ചെയ്യുന്നതിനിടയില്‍ വീണ്ടും ടൈയ്‌സണ്‍ ഉറക്കത്തിലേക്ക് വഴുതി വീണതായി പോലീസ് അറിയിച്ചു. ടയ്‌സനെ മദ്യം മണക്കുന്നതായി ഇവര്‍ പരിശോധനയില്‍ കണ്ടെത്തി. പരസ്യമായി മദ്യപിച്ചു മറ്റൊരു വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിന് ടയ്‌സനെതിരെ കേസ്സെടുത്ത് വാഷിംഗ്ടണ്‍ കൗണ്ടി ജയിലിലേയ്ക്കയച്ചു. പിന്നീട് വൈകീട്ട് ഇയാളെ ജാമ്യത്തില്‍ വിട്ടു. 2019 മുതല്‍ ടയ്‌സണ്‍ ഫുഡ്‌സില്‍ ജോലി ചെയ്തിരുന്ന ജോണിനെ സെപ്റ്റംബറിലാണ് സി.ഇ.ഒ. ആയി നിയമിച്ചത്.