വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡൽഹിയിൽ, വായു നിലവാര സൂചിക 431 രേഖപ്പെടുത്തി.നാലാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് പ്രഖ്യാപിച്ച അവധിയും 50% സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമും അനുവദിച്ചുള്ള തീരുമാനങ്ങൾ പ്രാബല്യത്തിൽ വന്നു.അതേസമയം മലിനീകരണം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ട്രക്കുകൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
ഗുരുഗ്രാമിൽ 478, ധീർപൂരിൽ 534 തുടങ്ങി പരിസരപ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊടിപടലങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിരുന്നു. ഈ നടപടികൾക്ക് ശേഷവും മലിനീകരണത്തിൽ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അടുത്ത ചൊവ്വാഴ്ച വരെ അവധി നൽകിയിരിക്കുന്നത്. അസംബ്ലി, കായിക പരിപാടികൾ പോലുള്ള ക്ലാസിന് പുറത്തെ പ്രവർത്തികളും നിർത്തിവച്ചു.
ഡൽഹിയിലെ ആകെ മലിനീകരണത്തിന്റെ 38 ശതമാനവും വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലമാണ് എന്നാണ് വിലയിരുത്തൽ.