നാലു വർഷത്തിനകം സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവെ പൂർത്തിയാക്കി സമഗ്ര ഭൂരേഖ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട് എന്നതാണ് ഗവൺമെൻറ് നയം. എൻറെ ഭൂമി എന്ന പേരിൽ ആരംഭിച്ച ഡിജിറ്റൽ റീ സർവെ ഭൂമിയുടെ അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ പര്യാപ്തമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾ ആഗ്രഹിക്കുന്നത് മെച്ചപ്പെട്ട സേവനമാണ്. കാലം മാറിയതിന് അനുസരിച്ച് ഉദ്യോഗസ്ഥരും സംവിധാനവും മാറിയിട്ടുണ്ടെങ്കിലും ചിലരെങ്കിലും ഗവൺമെന്റും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയിൽ അല്ല പ്രവർത്തിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.