ആശുപത്രികള്‍ നിറയുന്നു: യുഎസിലും ആശങ്ക സൃഷ്ടിച്ച് ആര്‍എസ്‌വി രോഗം 

By: 600002 On: Oct 28, 2022, 10:26 AM


യുഎസില്‍ കുട്ടികളുടെ ആശുപത്രികളില്‍ ആര്‍എസ്‌വി രോഗവുമായെത്തുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കാനഡയിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ശ്വാസകോശത്തില്‍ അണുബാധയ്ക്ക് കാരണമാകുന്ന റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്(RSV)  എന്നറിയപ്പെടുന്ന ഈ രോഗം ശിശുക്കളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എല്ലാ കുട്ടികള്‍ക്കും രണ്ട് വയസ് ആകുമ്പോഴേക്കും ആര്‍എസ്‌വി രോഗം ബാധിച്ചേക്കാമെന്ന് യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ചൂണ്ടിക്കാണിക്കുന്നു. 

നിലവില്‍, യുഎസിലെ ആശുപത്രികളില്‍ ആര്‍എസ്‌വി രോഗം ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റൊരു പാന്‍ഡെമിക്കിന്റെ തുടക്കമായാണ് ഇതിനെ കാണുന്നതെന്ന് ചിക്കാഗോയിലെ അഡ്വക്കേറ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നുള്ള ഡോ. ഫ്രാങ്ക് ബെല്‍മോണ്ടെ പറയുന്നു. പാന്‍ഡെമിക്കിന്റെ ശിശുപതിപ്പാണെന്നാണ് ബെല്‍മോണ്ടെ ഇതിനെ വിശേഷിപ്പിക്കുന്നത്. കണക്റ്റിക്കട്ട് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ ആശുപത്രിയുടെ ശേഷി വിപുലീകരിക്കുന്നതിനായി നാഷണല്‍ ഗാര്‍ഡിന്റെ സഹായം തേടുന്നത് വരെ രാജ്യത്തിന്റെ പരിഗണനയിലാണ്.  

മൂക്കൊലിപ്പ്, ചുമ, പനി, ജലദോഷം പോലുള്ള ലക്ഷണങ്ങളിലൂടെയാണ് വൈറസ് ബാധയുടെ തുടക്കം. ചെറിയ ജലദോഷങ്ങളില്‍ തുടങ്ങുന്ന രോഗം പിന്നീട് ശ്വാസകോശത്തില്‍ ബാധിച്ച് ശ്വസനം സൃഷ്ടിച്ചേക്കാമെന്നും ശിശുക്കള്‍ക്ക് ഈ രോഗം ഗുരുതരമായി ബാധിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.