
പാരസെറ്റമോള്‍ ഗുളികയായ ഡോളോ 650 വന്‍തോതില്‍ പ്രിസ്ക്രൈബ് ചെയ്യാനായി ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപ മരുന്ന് കമ്പനിയായ മൈക്രോലാബ്സ് നല്‍കിയതായി കണ്ടെത്തല്‍. കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തു.
ആദായ നികുതി ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ഐ.ടി സ്ക്വാഡ് കമ്പനിയിൽ പരിശോധന നടത്തിയത്. റെയ്ഡിനിടെ ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ പണം നല്‍കിയത് സംബന്ധിച്ച രേഖകൾ കണ്ടെത്തി. പണം കൂടാതെ ഡോക്ടര്‍മാര്‍ക്ക് വിദേശയാത്ര അടക്കമുള്ള പാക്കേജുകളും കമ്പനി അനുവദിച്ചിരുന്നു.
തുടര്‍നടപടിയെന്ന നിലയില്‍ ആരോപണവിധേയരായ ഡോക്ടര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുന്ന രേഖകൾ ആദായ നികുതി വകുപ്പ് ദേശീയ മെഡിക്കല്‍ കമ്മിഷന് അടുത്ത ദിവസം കൈമാറും.