
ഗുരുഗ്രാമില്‍ പൈലറ്റ് ചമഞ്ഞ് 300ലധികം യുവതികളെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ 25കാരന്‍ പിടിയിലായി. സിക്കിമിലെ ഗാങ്‌ടോക്ക് സ്വദേശിയായ ഹേമന്ത് ശര്‍മയെയാണ് ഗുരുഗ്രാം സെക്ടര്‍ 43 ല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ എയര്‍ലൈനുകളില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന യുവതികളെയാണ് എയര്‍ലൈന്‍ പൈലറ്റ് എന്ന വ്യാജേന ഹേമന്ത് ശര്‍മ്മ കബളിപ്പിച്ചത്.1.2 ലക്ഷംരൂപ തട്ടിയെടുത്തുവെന്ന ഗോള്‍ഫ് കോഴ്‌സ് റോഡിലെ താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് ഇയാൾ പിടിയിലായത്. പൈലറ്റെന്ന വ്യാജേന സോഷ്യല്‍ മീഡിയ വഴി യുവതികളോട് സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിവന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇയാൾക്ക് 150ലധികം വ്യാജ പ്രൊഫൈലുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. യുവതികളിലാരും തന്നെ ഇയാളെ നേരിട്ട് കണ്ടിട്ടില്ല. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടതിനാല്‍ ഹോട്ടലില്‍ കുടുങ്ങി, പേഴ്‌സ് പോക്കറ്റടിച്ചു പോയി, ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ആയി തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് തിരികെ നല്‍കാമെന്ന ഉറപ്പിലാണ് ഇയാൾ യുവതികളില്‍ നിന്നും പണം വാങ്ങിയിരുന്നത്. ഓരോ തട്ടിപ്പുകള്‍ക്ക് ശേഷവും ഹേമന്ത് മൊബൈല്‍ ഫോണും സിമ്മും മാറ്റിയിരുന്നു. ഇയാൾ ഇതുവരെ 100ലധികം മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ വര്‍ഷം മാത്രം 25 ലക്ഷം രൂപ ശര്‍മ്മ തട്ടിപ്പിലൂടെ സമ്പാദിച്ചുവെന്നും കൃത്യമായ തുക കണ്ടെത്താന്‍ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.