
മയക്കുമരുന്ന് കേസിൽ യു.എസ് ബാസ്കറ്റ് ബോൾ താരമായ ബ്രിട്ട്നി ഗ്രിനറിന് റഷ്യ ഒമ്പത് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് പുറമേ 16,990 ഡോളർ പിഴയും ബ്രിട്ട്നിക്ക് ചുമത്തിയിട്ടുണ്ട്. വനിതാ നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ താരവും രണ്ട് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമായ ഗ്രിനർ, റഷ്യൻ ടീമിന് വേണ്ടി കളിക്കാൻ എത്തിയപ്പോൾ ഹാഷിഷ് ഓയിൽ അടങ്ങിയ വാപ് കാട്രിഡ്ജുകൾ അവരുടെ പക്കൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. താരം കുറ്റം സമ്മതിച്ചു.
അതേസമയം ബ്രിട്ട്നി ഗ്രിനറിനെതിരായ റഷ്യയുടെ നടപടി സ്വീകാര്യമല്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. അമേരിക്കയും റഷ്യയും തമ്മിൽ തടവുകാരെ കൈമാറ്റം ചെയ്യുന്ന പുതിയ തീരുമാനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രിനറിന്റെ മോചനത്തിനായി ഗവണ്മെന്റ് പ്രവർത്തിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.