
ലോകത്തിലെ ആദ്യ സിന്തറ്റിക് ഭ്രൂണം ഇസ്രായേലിൽ വികസിപ്പിച്ചു. ബീജം, അണ്ഡം, ബീജസങ്കലനം തുടങ്ങിയവ ഇല്ലാതെ ഇസ്രയേലിലെ വെയ്സ്മൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഭ്രൂണം വികസിപ്പിച്ചത്. എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവുമുള്ള ഭ്രൂണരൂപങ്ങൾ വികസിപ്പിച്ചെടുക്കാനാകുമെന്നാണ് ഇവർ കണ്ടെത്തിയത്.
ബീജസങ്കലനം നടത്തിയ അണ്ഡങ്ങൾ ഉപയോഗിക്കാതെ നിർമിച്ചതിനാലാണ് ഈ ഭ്രൂണങ്ങളെ സിന്തറ്റിക് ഭ്രൂണമെന്ന് വിളിക്കുന്നത്. സ്വാഭാവിക ഭ്രൂണങ്ങളുടെ വികാസ സമയത്ത് അവയവങ്ങളും ടിഷ്യുകളും എങ്ങനെ രൂപപ്പെടുന്നു എന്ന് മനസ്സിലാക്കാൻ ഇത്തരം ജീവനുള്ള ഘടനകൾ സഹായിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
മനുഷ്യരുടെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ആവശ്യമായി വരുന്ന കോശങ്ങളുടെയും ടിഷ്യൂകളുടെയും പുതിയ ഉറവിടങ്ങൾക്ക് ഈ കണ്ടെത്തൽ വഴിയൊരുക്കുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. സെൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ നിർമിച്ചിരിക്കുന്ന സിന്തറ്റിക് ഭ്രൂണത്തിന് ഒരു ജീവിയായി വളരാനുള്ള ശേഷിയില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ജേക്കബ് ഹന്ന പറഞ്ഞു.
പഠനത്തിന്റെ അടിസ്ഥാനത്തിൽ സിന്തറ്റിക് മനുഷ്യ ഭ്രൂണങ്ങൾ ഉടനെ നിർമിക്കുന്നത് സാധ്യമല്ലെന്ന് ഗവേഷണത്തിന്റെ ഭാഗമായ ലണ്ടൻ ഫ്രാൻസിസ്ക് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൾ ഗ്രൂപ്പ് ലീഡർ ഡോ. ജെയിംസ് ബ്രിസ്കോ പറഞ്ഞു. നിർമിച്ചിരിക്കുന്ന എലിയുടെ സിന്തറ്റിക് ഭ്രൂണത്തിന് പരിമിതികളുണ്ടെന്നും മനുഷ്യഭ്രൂണം നിർമിക്കുന്നതിന് മുമ്പ് കൂടുതൽ പഠനങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ സിന്തറ്റിക് ഭ്രൂണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് മുമ്പ് അത്തരം പരീക്ഷണങ്ങൾ എങ്ങനെ മികച്ച രീതിയിൽ നിയന്ത്രിക്കാമെന്ന് ചർച്ച ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.