
'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാർക്ക് മോചനം നൽകാൻ മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തു. ജയിൽ വെൽഫയർ കമ്മിറ്റിയുടെയും ഗവണ്മെന്റ് സമിതിയുടെയും ശുപാർശ പരിഗണിച്ചാണ് 33 തടവുകാരെ തിരഞ്ഞെടുത്തിട്ടുള്ളത്.
ഗവർണർ മോചനപട്ടികയിൽ ഒപ്പുവെക്കുന്നതിന് പിന്നാലെ സർക്കാർ ഉത്തരവ് പുറത്തിറങ്ങുമ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാകും. മുൻപ് മദ്യദുരന്ത കേസ് പ്രതി മണിച്ചൻ അടക്കമുള്ള തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു. എന്നാൽ ഇത്തവണത്തെ പട്ടികയിൽ ആരുടെയൊക്കെ പേരുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല.