
കാലവർഷം കനത്തതോടെ സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആകെ 2368 പേരെ വീടുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 27 വീടുകൾ പൂര്‍ണമായും 126 വീടുകള്‍ ഭാഗികമായും തകര്‍ന്നു. എറണാകുളം ജില്ലയിലെ 18 ക്യാമ്പുകളിലായി 199 കുടുംബങ്ങളുണ്ട്. കോട്ടയം ജില്ലയില്‍ 28 ക്യാമ്പുകളും പത്തനംതിട്ട ജില്ലയില്‍ 25 ക്യാമ്പുകളും തുറന്നു. തൃശൂര്‍ ജില്ലയിൽ 32 ക്യാമ്പുകളിലായി 1268 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
അതിനിടെ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യ വടക്കന്‍ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ ലഭിക്കുക. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ബാക്കിയുള്ള നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. നാളെയും 9 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാമേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും കര്‍ശന വിലക്കുണ്ട്.