
ഭീകര സംഘടനയായ അൽ ഖായിദയുടെ തലവനും 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളുമായ അയ്മൻ അൽ സവാഹിരിയെ (71) ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിൽ പ്രഖ്യാപിച്ചു. ഞായറാഴ്ച അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സവാഹിരിയെ വധിച്ചുവെന്നാണ് യു.എസ് സമയം തിങ്കളാഴ്ച വൈകിട്ട് 7.30 ന് വൈറ്റ്ഹൗസിൽ നടത്തിയ പ്രസ്താവനയിൽ ബൈഡൻ വിശദീകരിച്ചത്. ‘‘നീതി നടപ്പായി, ആ ഭീകര നേതാവ് ഇനിയില്ല.’’ – എന്നായിരുന്നു ബൈഡന്റെ വാക്കുകൾ.
ഉസാമ ബിൻ ലാദന്റെ വലംകൈയായി പ്രവർത്തിച്ചിരുന്ന സവാഹിരി, 2011 ൽ ലാദനെ യു.എസ് വധിച്ചതിനുശേഷം അൽ ഖായിദയുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. സവാഹിരിയെ വധിച്ചെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ‘യുഎസിലും സൗദിയിലും ആക്രമണങ്ങൾ നടത്തിയ ഭീകര നേതാക്കളിൽ ഒരാളാണു സവാഹിരി. സൗദിക്കാരടക്കം ആയിരക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയ ആക്രമണങ്ങളുടെ ആസൂത്രകൻ സവാഹിരിയായിരുന്നു’– സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ആക്രമണമുണ്ടായി എന്ന് സ്ഥിരീകരിച്ച താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്, ആക്രമണത്തെ അപലപിക്കുകയും ഇത് ‘രാജ്യാന്തര നിയമങ്ങളുടെ’ ലംഘനമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. 2020 നവംബറിൽ സവാഹിരി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ 2021 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ സവാഹിരിയുടെ ഒരു മണിക്കൂർ ദൈർഘ്യമുളള വിഡിയോ പുറത്തുവന്നിരുന്നു.