
യു.എ.യിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ 7 പേർ മരിച്ചതായി റിപ്പോർട്ട്. മേഖലകളിൽ ആരെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ സൈന്യവും ദ്രുതകർമസേനയും പരിശോധനകൾ തുടരുന്നുണ്ട്. പർവതമേഖലകൾ, വാദികൾ എന്നിവിടങ്ങളിൽ ഹെലികോപ്റ്ററുകളും നിരീക്ഷണം നടത്തുന്നുണ്ട്. ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിൽ നിന്നാണു മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു ഫെഡറൽ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി സാലിം അൽ തുനൈജി അറിയിച്ചു. ഫുജൈറയിലെ പല മേഖലകളിലും ഇനിയും വെള്ളം താഴ്ന്നിട്ടില്ല. പ്രളയത്തെ തുടർന്ന് പലർക്കും ഫോണും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടതിനാൽ ബന്ധുക്കളെയും മറ്റും ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.