ബീസി സംരക്ഷണ കേന്ദ്രത്തിലെ കുട്ടികളില്‍ നിന്നും 5,000 ഡോളറിലധികം തുകയുടെ തട്ടിപ്പ് നടത്തിയ സാമൂഹ്യ പ്രവര്‍ത്തകന് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ. കെലോനയില്‍ ജോലി ചെയ്തിരുന്ന റോബര്‍ട്ട് റിലേ സോണ്ടേഴ്‌സാണ് തട്ടിപ്പ് കേസില്‍ അകത്തായത്. വഞ്ചനാ കുറ്റത്തിനാണ് അഞ്ച് വര്‍ഷ തടവ്, എന്നാല്‍ വിശ്വാസ ലംഘനത്തിന് രണ്ട് വര്‍ഷം കൂടി തടവ് ശിക്ഷ വിധിച്ചതായും വ്യാജരേഖ ചമക്കലിന് 30 ദിവസത്തെയും ചേര്‍ത്താണ് അഞ്ച് വര്‍ഷ തടവ് വിധിച്ചതെന്ന് ബീസി പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തികമായും സാമൂഹികമായും താഴെത്തട്ടിലുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് സോണ്ടേഴ്‌സ് പണം തട്ടിയത്. കുട്ടികളെ സ്ഥിരതയാര്‍ന്ന വീടുകളില്‍ നിന്നും മാറ്റി എന്ന ആരോപണവും ഇയാള്‍ നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് സോണ്ടേഴ്‌സ് കുറ്റം ചെയ്തതായി കണ്ടെത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട സോണ്ടേഴ്‌സ് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.
1990 കളില്‍ ജോലി നേടാനായി സോണ്ടേഴ്‌സ് വ്യാജ ബാച്ചിലേഴ്‌സ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ജനങ്ങളെ വിശ്വസിപ്പിച്ച് അവരില്‍ പണം തട്ടുക എന്നതായിരുന്നു സോണ്ടേഴ്‌സിന്റെ ലക്ഷ്യം. ഇയാളുടെ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനിക്കപ്പെട്ടത് ഭൂരിഭാഗവും തദ്ദേശീയരായ കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമാണ്. ഇവരില്‍ മിക്കവരും ഇന്ന് ഭവനരഹിതരുമാണെന്ന് ഫസ്റ്റ് നേഷന്‍സ് നേതാവ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
ശിക്ഷ വിധിക്കുന്നതിനു മുമ്പ് പ്രവിശ്യാ സര്‍ക്കാര്‍ സോണ്ടേഴ്‌സിന്റെ തട്ടിപ്പിനിരയായ നൂറിലധികം പേരുടെ വ്യവഹാരങ്ങള്‍ ഒത്തുതീര്‍പ്പാക്കി. അവര്‍ക്ക് അടിസ്ഥാന തുകയായി 25,000 ഡോളറും നല്‍കി.