
രാജ്യസഭാ സീറ്റുകൾ, ഗവർണർ പദവി, കേന്ദ്ര സർക്കാരിന്റെ വിവിധ ബോർഡ് കോർപ്പറേഷനുകളിൽ അംഗത്വം എന്നിവ വാഗ്ദാനം ചെയ്തു കോടികൾ തട്ടുന്ന സംഘത്തെ സി.ബി.ഐ പിടികൂടി. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് നൂറ് കോടി രൂപ വരെ സ്വകാര്യ വ്യക്തികളിൽ നിന്ന് തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് സി.ബി.ഐ. വ്യക്തമാക്കി. കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 15-ന് എഫ്.ഐ.ആർ. രേഖപ്പെടുത്തി മഹാരാഷ്ട്ര സ്വദേശിയായ കമലാകർ ബണ്ഡാർ, ബെൽഗാം സ്വദേശി രവീന്ദ്ര വിതാൽ നായിക്, ഡൽഹി സ്വദേശി മഹേന്ദ്ര പാൽ അറോറ, അഭിഷേക് ബൂറ, മുഹമ്മദ് അയ്ജാസ് ഖാൻ എന്നിവരാണ് സംഘത്തിലെ പ്രധാനികളെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
പ്രതി കമലാകർ ബണ്ഡാർ ഉന്നത സി.ബി.ഐ. ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പിന് നേതൃത്വം നൽകിയത്. ഉന്നത ബന്ധങ്ങളുണ്ടെന്നും അതുവഴി രാജ്യസഭാ സീറ്റ് തരപ്പെടുത്തി നൽകാമെന്നും വാഗ്ദാനം ചെയ്തായിരുന്നു പ്രതികൾ സ്വകാര്യ വ്യക്തികളെ സമീപിച്ചത്. ഉന്നത ബന്ധങ്ങളുണ്ടെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു പ്രതികളുടെ ഇടപെടൽ. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അടുത്ത ബന്ധം പുലർത്തുന്നവരെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് ശ്രമം നടന്നത്. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി വിരുദ്ധ നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.