
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ സുൽത്താൻ അൽ നെയാദി ഒരുങ്ങുന്നു. 2023ല്‍ ആരംഭിക്കുന്ന ദൗത്യത്തിലാണ് അൽ നെയാദി ഉൾപ്പെടുന്നത്. യു.എ.ഇ യുടെ ബഹിരാകാശ ദൗത്യത്തിലെ നാഴികകല്ലാണിത്. ഇതോടെ യു.എ.ഇ ബഹിരാകാശത്തേക്ക് ദീർഘകാല സഞ്ചാരികളെ അയക്കുന്ന 11–ാമത്തെ രാജ്യമാകും.
ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്ന സുൽത്താൻ അൽ നെയാദിക്ക് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ അറിയിച്ചു. യു.എ.ഇയുടെ വളർന്നുവരുന്ന ബഹിരാകാശ പദ്ധതിയുടെ ശക്തമായ അടിത്തറയിലാണ് ഈ ചരിത്രം കെട്ടിപ്പെടുക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സുൽത്താൻ അൽ നെയാദിയുടെ നേട്ടത്തിൽ അഭിമാനം പങ്കുവച്ചു.
180 ദിവസമാണ് സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് ചെലവഴിക്കുക. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് 2023 ൽ വിക്ഷേപിക്കാനൊരുങ്ങുന്ന സ്‌പേസ് എക്‌സ് ക്രൂ 6 പേടകത്തിലാണ് അദ്ദേഹം ബഹിരാകാശത്തേക്ക് പോകുന്നത്.