
കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിലധികമായി ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി പ്രസ്തുത വിഷയം ചർച്ച ചെയ്തായി മന്ത്രി വ്യക്തമാക്കി. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠന പൂർത്തികരണത്തിന് വിവിധ വഴികളിലൂടെ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും ഈ വിഷയത്തിൽ പരസ്പര ചർച്ചകൾ നടത്തുന്നുണ്ട്. പഠനം പൂർത്തിയാക്കാൻ താൽപര്യപ്പെടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവര ശേഖരണം ഇന്ത്യൻ എംബസി നടത്തിയിരുന്നു. ഈ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചൈനയ്‌ക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഇന്ത്യൻ പൗരന്മാർക്കുള്ള വിസ നയം ചൈനീസ് എംബസി പുതുക്കിയിരുന്നു.ജോലി പുനരാരംഭിക്കുന്നതിനായി എത്താൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ചൈന വീസ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് നോട്ടീസിൽ പറയുന്നുണ്ട്.