നായയെകുറിച്ചുള്ള തര്‍ക്കം-യുവദമ്പതിമാര്‍ വെടിയേറ്റു മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്

By: 600084 On: Jun 22, 2022, 5:20 PM

പി പി ചെറിയാൻ, ഡാളസ്.

ഹാര്‍ട്ട്‌ഫോര്‍ഡ്(കണല്‍റ്റിക്കട്ട്): അയല്‍വാസികള്‍ തമ്മില്‍ ആരംഭിച്ച നായയെ കുറിച്ചുള്ള നിസ്സാരതര്‍ക്കം ഒടുവില്‍ യുവദമ്പതിമാരുടെ മരണത്തിലും, മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിലും കലാശിച്ചതായി ഹാര്‍ട്ട്‌ഫോര്‍ഡ് മേയര്‍ ലൂക്ക് ബ്രോണില്‍ ജൂണ്‍ 20 തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

'ഫാദേഴ്‌സ് ഡെയില്‍'(ജൂണ്‍19ന്) നടന്ന ഈ ദാരുണ സംഭവത്തില്‍ അനാഥമായത് മരിച്ച ദമ്പതിമാരുടെ 6മാസമുള്ള കുട്ടിയാണ്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സ്ത്രീയുടെ വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ചെയ്‌സ് ഗാരറ്റ്(39), ക്രിസ്റ്റീന ഡാങ്ങ്(27) എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികള്‍. വെടിവെപ്പിനു ശേഷം അറസ്റ്റ് നടന്നിട്ടില്ലെങ്കിലും, വെടിവെച്ച ആളെ പോലീസ് തിരിച്ചറിഞ്ഞതായി ഹാര്‍ട്ട് ഫോര്‍ഡ് പോലീസ് അറിയിച്ചു.

ചെറിയ തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ നിരവധി വഴികളുണ്ടെന്നും, പോലീസിനെ തക്ക സമയത്തു വിളിച്ചു വിവരം അറിയിക്കണമെന്നും ഹാര്‍ട്ട്‌ഫോര്‍ഡ് പോലീസ് ചീഫ് ജേസന്‍ തോട്ടി പറഞ്ഞു. ഒടുവില്‍ ലഭ്യമായ വിവരമനുസരിച്ചു അയല്‍വീട്ടിലെ നായ കൊല്ലപ്പെട്ട ക്രിസ്റ്റീനയെ നഖമുപയോഗിച്ചു മാന്തിയെന്നും, ഇതില്‍ കുപിതനായ ഭര്‍ത്താവ് ഗാരറ്റ് അയല്‍വാസിയെ വെടിവെച്ചുവെന്നും, അയല്‍വാസി തിരിച്ചുവെടിവെച്ചതിനെ തുടര്‍ന്നാണ് സ്ത്രീകക് പരിക്കേറ്റതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.