
ഗെയിം ഓഫ് ത്രോൺസ് ടെലിവിഷൻ പരമ്പരയിൽ സാന്നിധ്യമറിയിച്ചു മലയാളികൾക്കിടയിൽ സ്റ്റാർ ആയി മാറി ഒരു പാതി മലയാളി. പരമ്പരയിൽ ദൊത്രാക്കി തലവനായ ‘ഖോനോ’ എന്ന നേതാവിനെ അവതരിപ്പിച്ചിരിക്കുന്നത് പാതി മലയാളിയായ സ്റ്റാസ് നായരാണ്.
പാതി മലയാളിയും പാതി റഷ്യനുമായ സ്റ്റാസ് നായർ ഗെയിം ഓഫ് ത്രോൺസിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആറാം സീസണിലെ ഒന്നാം എപ്പിസോഡിലാണ്. ഏപ്രിൽ 2016 ലായിരുന്നു ഇത്. 2012 ലെ ബ്രിട്ടീഷ് ടാലന്റ് ഹണ്ട് ഷോയായ ‘ദി എക്‌സ് ഫാക്ടർ’ ഷോയിലൂടെയാണ് സ്റ്റാസ് നായർ ശ്രദ്ധിക്കപ്പെടുന്നത്. 2016 ൽ ബസൂദി എന്ന ചിത്രത്തിലും, ദി റോക്കി പിക്ച്ചർ ഹൊറർ ഷോ ഇവന്റ് എന്ന ടെലിവിഷൻ ഫിലിമിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
നിരവധി മലയാളികളാണ് സ്റ്റാസ് നായരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. മലയാളികളായ ആരാധകരുടെ കമെന്റുകൾക്ക് താരം നന്ദി അറിയിച്ചു. ഗെയിം ഓഫ് ത്രോൺസിലൂടെ തന്റെ പൂർവികരുടെ വേരുകളോടുന്ന ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞുവെന്നും, തന്റെ ജന്മനാടായ കേരളത്തിൽ നിന്നും നിരവധി ആരാധകരെ നേടാൻ കഴിഞ്ഞുവെന്നും സ്റ്റാസ് നായർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.