
സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്കാണ് ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചത്. ലേബര്‍റൂം, മെറ്റേണല്‍ ഓപ്പറേഷന് തീയറ്റര്‍ വിഭാഗങ്ങളിൽ 96 ശതമാനം വീതം സ്കോറോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചത്. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന് തീയറ്റര്‍ എന്നിവയില്‍ 87 ശതമാനം വീതം സ്കോറാണ് കോട്ടയം മെഡിക്കല്‍ കോളജ് നേടിയത്. ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടേയും ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന് തീയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം പരിഗണിച്ചാണ് ലക്ഷ്യ അംഗീകാരം നൽകുന്നത്.
ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃ ശിശു മരണ നിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ലക്ഷ്യ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചുള്ള പരിശോധനകള്‍ക്ക് ശേഷമാണ് സര്ട്ടിഫിക്കേഷന് നല്‍കുന്നത്.
സംസ്ഥാനത്ത് ആദ്യമായി ലക്ഷ്യ പദ്ധതി നടപ്പിലാക്കിയ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം. ഗര്‍ഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ പേര് സമീപിക്കുന്ന ആശുപത്രി കൂടിയാണിത്.
മധ്യകേരളത്തില്‍ ഗര്‍ഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ പേര് എത്തുന്ന ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളജ്. ലക്ഷ്യ പദ്ധതിയുടെ ഭാഗമായി മികച്ച ചികിത്സാ സൗകര്യങ്ങളാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയിരിക്കുന്നത്.