കാനഡ ഗവർണർ ജനറൽ മേരി സൈമണും അവരുടെ അതിഥികളും മാർച്ച് 16 മുതൽ 24 വരെ മിഡിൽ ഈസ്റ്റിലേക്കും തിരിച്ചും നടത്തിയ വിമാനയാത്രയ്ക്കിടെ ഏകദേശം 100,000 ഡോളറോളം ഇൻഫ്ലൈറ്റ് കാറ്ററിംഗിനായി ചെലവാക്കിയതായി കൺസർവേറ്റീവ് എംപി മൈക്കൽ ബാരറ്റ് ആരോപിച്ചു. ലണ്ടൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത സൈമണും അവരുടെ 29 അതിഥികളും ഗവണ്മെന്റിന്റെ CC-150 പോളാരിസ് വിമാനത്തിൽ 93,117.89 ഡോളറാണ് ചെലവഴിച്ചെന്നും ബാരറ്റ് കൂട്ടിച്ചേർത്തു.
ഗവർണർ ജനറലിന്റെ അന്താരാഷ്ട്ര യാത്രയിലെ ചിലവ് സംബന്ധിച്ച് ഗവണ്മെന്റിൽ നിന്ന് സുതാര്യത വേണമെന്നും 2021 ഡിസംബർ 1-നും 2022 ഏപ്രിൽ 26-നും ഇടയിൽ ഗവർണർ ജനറൽ വിമാനത്തിന്റെ ഇന്ധനത്തിനായി ചെലവഴിച്ച പണവും ഉൾപ്പെടെ - CC-150 പോളാരിസിലെ വിമാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറണമെന്നും ബാരറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് എന്നിവർ ഉൾപ്പെടെ 58 പേർ മാർച്ച് 5 നും 11 നും ഇടയിൽ ലണ്ടൻ, റിഗ, ബെർലിൻ, വാർസോ എന്നിവിടങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ കാറ്ററിംന് ചെലവിട്ടത് 57,401.56 ഡോളറാണെന്നും ഇന്ധന ബിൽ 195,265.47 ഡോളആയിരുന്നെമെന്നുമാണ് റിപ്പോർട്ടുകൾ.
കാനഡയുടെ അന്താരാഷ്ട്ര നയതന്ത്ര ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് ഗവർണർ ജനറൽ വിദേശത്ത് ഔദ്യോഗിക, സന്ദർശനങ്ങൾ നടത്തുന്നത്. ഇത്തരം സന്ദർശനങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നത് കനേഡിയൻ സായുധ സേനയാണ്.
രാഷ്ട്രത്തലവന്മാരുടെ വിദേശ സന്ദർശനങ്ങളിൽ അവർ ആസ്വദിക്കുന്ന ആഡംബര നിലവാരം പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും ഒരൊറ്റ യാത്രയിൽ ചെലവഴിക്കുന്ന തുക പല കനേഡിയൻമാരുടെയും പ്രതിവർഷ ഗാർഹിക വരുമാനത്തേക്കാൾ കൂടുതലാണെന്നും ബാരറ്റ് മാധ്യമങ്ങളോട് പറഞ്ഞു.