
വിവാഹിതരാവാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കൾക്കും സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കാതെ കുറേക്കാലം ഒരുമിച്ചുജീവിച്ച സ്ത്രീ പുരുഷന്മാരെ ഭാര്യാഭർത്താക്കൻമാരായി തന്നെ പരിഗണിക്കാമെന്നും പാരമ്പര്യ സ്വത്തിനുള്ള ഇവരുടെ മക്കളുടെ അവകാശം നിഷേധിക്കാനാവില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
കോഴിക്കോട് സ്വദേശിയായ കെ ഇ കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ടായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന വിധി. കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് വിധി വന്നത്. ജസ്റ്റിസുമാരായ എസ് അബ്ദുൾ നാസർ, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.