
പഞ്ചായത്തിലെ 2653 വീടുകളും ബഫർ സോണിൽ ഉൾപ്പെട്ടത്തോടെ നാട്ടുകാർ ആശങ്കയിലാണ്. 1 മുതൽ 13 വരെയുള്ള വാർഡുകളെല്ലാം ഒരു കിലോമീറ്റർ പരിധിക്കുള്ളിലായതാണ് പഞ്ചായത്ത് മുഴുവനായും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടാൻ കാരണമായത്. സംസ്ഥാനത്തെ വലിയ ടൂറിസം ഡെസ്റ്റിനേഷൻ ആയതിനാൽ ഇവിടെ വലിയ തോതിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ബഫർ സോണിൽ ഉൾപ്പെട്ടത്തോടെ ഇവയുടെയൊക്ക ഭാവി എന്താകും എന്നതിൽ നാട്ടുകാർ ആശങ്കയറിയിക്കുന്നു. ഇതിനോടനുബന്ധിച്ചു സർക്കാരിന് നിവേദനം നൽകാനൊരുങ്ങുകയാണ് പഞ്ചായത്ത് നിവാസികൾ.
എന്നാൽ പഞ്ചായത്ത് പരിസ്ഥിതി ലോല മേഖലയാക്കുന്നതിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നു വനം വകുപ്പ് പറയുന്നു. ബഫർ സോൺ സാധാരണ ജനജീവിതത്തെ ബാധിക്കില്ല. ക്വാറികൾ,മലീനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ, മരമില്ലുകൾ,ജല വൈദ്യുത പദ്ധതി,മാലിന്യ പ്ലാന്റ്, രാസവസ്തു നിർമാണ യൂണിറ്റ് എന്നിവയ്ക്കാണ് നിരോധനമുണ്ടാകുക.മരം മുറിക്കാനും, മുൻകൂട്ടിയുള്ള അനുമതിയോടെ റിസോർട്ട് നിർമാണം നടത്താനുമാവും.