പി പി ചെറിയാൻ, ഡാളസ്.
വാഷിങ്ടൻ ഡിസി ∙ റഷ്യൻ യുക്രെയ്ൻ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടയിൽ അമേരിക്ക 40 മുതൽ 300 മൈൽ വരെ അനായാസം തൊടുത്തുവിടാവുന്ന ഏറ്റവും ഉയർന്ന സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന പ്രിസിഷ്യൻ റോക്കറ്റുകൾ യുക്രെയ്നു നൽകുമെന്നു മേയ് 31ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം റോക്കറ്റുകൾ യുക്രെയ്ൻ അതിർത്തിയിൽ മാത്രം ഉപയോഗിക്കണമെന്നും റഷ്യയെ ലക്ഷ്യം വയ്ക്കരുതെന്നും അമേരിക്ക കർശന നിർദേശം നൽകിയിട്ടുണ്ട്. ജനാധിപത്യ സ്വതന്ത്ര രാഷ്ട്രമായി യുക്രെയ്നെ കാണണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. മാത്രമല്ല റഷ്യൻ അധിനിവേശത്തെ ചെറുത്തു തോൽപിക്കണമെന്നും അമേരിക്ക ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിനാണ് യുക്രെയ്നെ സഹായിക്കുന്നതെന്നും അമേരിക്ക തുറന്നു സമ്മതിക്കുന്നു.
യുക്രെയ്ൻ റഷ്യൻ യുദ്ധം ഒരു ന്യുക്ലിയർ വാറിലേക്കു നയിക്കുമോ എന്നും അമേരിക്ക ഭയപ്പെടുന്നു. റഷ്യ ന്യുക്ലിയർ ആയുധങ്ങൾ യുക്രെയ്നു നേരെ ഉപയോഗിക്കുകയില്ലെന്നാണ് അമേരിക്ക വിശ്വസിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ അമേരിക്ക നൽകുന്ന പ്രിസിഷ്യൻ മിസൈലുകൾ വാഹനങ്ങളിൽ ഘടിപ്പിച്ചു 50 മൈൽ വരെ വേഗതയിൽ സഞ്ചരിക്കാനാകും.
ഫെബ്രുവരി 20ന് ആരംഭിച്ച റഷ്യൻ മുന്നേറ്റം, ഫലപ്രാപ്തിയിലെത്താതെ തുടരുകയാണ്. ചില ദിവസങ്ങൾക്കുള്ളിൽ യുക്രെയ്ൻ തലസ്ഥാനം പിടിച്ചെടുക്കാം എന്ന വ്യാമോഹം യുക്രെയ്ൻ സൈന്യത്തിന്റേയും പൗരന്മാരുടേയും ചെറുത്തു നിൽപുമൂലം വിജയിക്കാനായിട്ടില്ല.