അരിസോണയില്‍ ക്ലാരന്‍സ് ഡിക്സൻറെ വധശിക്ഷ നടപ്പാക്കി

By: 600084 On: May 12, 2022, 5:01 PM

പി പി ചെറിയാൻ, ഡാളസ്.

അരിസോണ: 1978ൽ  കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ക്ലാരന്‍സ് ഡിക്സൻറെ (66) വധശിക്ഷ മെയ് 11 ബുധനാഴ്ച നടപ്പാക്കി.

8 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അരിസോണയില്‍ വീണ്ടുമൊരു വധശിക്ഷ നടപ്പാക്കിയത്. 2014 ലായിരുന്നു അവസാന വധശിക്ഷ.

2022ല്‍ യു.എസ്സില്‍ നടപ്പാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്. 21 വയസ്സുള്ള അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ഡിയാന ബൊഡൂയിന്‍ ആണ് കൊല്ലപ്പെട്ടത്.

ലൈംഗീക പീഢനവും ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് യു.എസ്. സുപ്രീം കോടതി ശിക്ഷ നീട്ടിവെക്കണ ആവശ്യം തള്ളിയിരുന്നു.

മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിച്ചു മിനിട്ടുകള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ചു.

ജൂണ്‍ 8ന് മറ്റൊരു വധശിക്ഷ കൂടി അരിസോണയില്‍ നടപ്പാക്കേണ്ടതുണ്ട്.

അരിസോണ ജയിലുകളില്‍ 112 പേരാണ് വധശിക്ഷ കാത്തു കഴിയുന്നത്. ഗ്യാസ് ചേംബര്‍ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമോ എന്ന ആവശ്യം ക്ലാരന്‍സ് തള്ളിയിരുന്നു.

2020 ല്‍ അരിസോണ സംസ്ഥാനത്തെ നിലവിലുണ്ടായിരുന്ന ഡെത്ത് ഗ്യാസ് ചേംബര്‍ പുതുക്കി പണിതിരുന്നു.