നൈജീരിയയിലേക്ക് യാത്ര ചെയ്തതിനെ തുടർന്ന് മേരിലാൻഡിലെ ഒരാൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതായി ബുധനാഴ്ച, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. ഇതോടെ 2021ൽ യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് കേസുകളുടെ എണ്ണം രണ്ടായി. ജൂലൈയിൽ ടെക്സസിൽ ആണ് 2021 ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. സിഡിസിയുടെ കണക്കനുസരിച്ച്, ആഫ്രിക്കയിലെ മങ്കിപോക്സ് മൂലമുള്ള മരണനിരക്ക് 10% വരെയാണ്. നിലവിൽ മങ്കിപോക്സിനെതിരെ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സകളൊന്നും ലഭ്യമല്ല.
നിലവിലുള്ള രോഗിയ്ക്ക് നേരിയ രോഗലക്ഷണങ്ങളാണുള്ളതെന്നും സെല്ഫ് ഐസൊലേഷനിൽ സുഖം പ്രാപിച്ചു വരുന്നതായും പൊതുജനങ്ങൾക്കായി പ്രത്യേക മുൻകരുതലുകളൊന്നും ശുപാർശ ചെയ്യുന്നില്ല എന്ന് മേരിലാൻഡ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു. യു.എസിലെ ഇല്ലിനോയിസ്, ഇന്ത്യാന, കൻസാസ്, മിസോറി, ഒഹിയോ, വിസ്കോൺസിൻ എന്നീ ആറ് സ്റ്റേറ്റുകളിലായി 2003-ൽ 47 മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.